പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
തന്റെ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആ പക്ഷിക്കൂട്ടത്തിന്റെ ജീവിതം എത്ര സുന്ദരമാണെന്നു അവൾക്ക് തോന്നിപ്പോയി. എത്ര ഭാഗ്യവാന്മാരാണ് അവറ്റകൾ. ഒരു വിലക്കുകളുമില്ലാതെ ഭൂമിയിലെ ഏതൊരു കോണിലേക്കും സഞ്ചരിക്കാൻ അവർക്ക് കഴിയും.
താഴേക്ക് നോക്കുമ്പോൾ അവിടെ ഉത്സവതുലയമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. രാത്രിയിലെത്തെ പരിപാടികൾക്കായി
വലിയ ഒരു സ്റ്റേജ് തന്നെ ഒരുങ്ങി കഴിഞ്ഞു.
ഇത്തവണത്തെ ഓണാഘോഷം പൊടിപൊടിക്കുമെന്നു കഴിഞ്ഞ കമ്മറ്റയിൽ മാലതി ചേച്ചി പറഞ്ഞിരുന്നതായി അവൾ ഓർക്കുന്നു. വലിയ ഒരു അത്തപ്പൂക്കളം തന്നെ ഒരുക്കിയിട്ടുണ്ട്. പൂക്കളത്തിന്റെ ഭംഗി അവളുടെ കണ്ണുകൾക്ക് നിറമേകി.
താഴെ പോയി നോക്കിയാലോ….!!.
അല്ലെങ്കിൽ വേണ്ട. അവിടെ ചെന്നാൽ പിന്നെ ചോദ്യങ്ങളായി, രവിസാ റെവിടെ….!!, സുമിത്രേച്ചി എന്താ വരാഞ്ഞേ…!!!….സൊസൈറ്റി ലേഡീസിന്റെ കുശുമ്പും, കുത്തിവെച്ച വാക്കുകളും അലസോരപ്പെടുത്തുമെന്നതിനാൽ അവൾ അവിടെത്തന്നെ നിന്നു .
അല്ലേലും ഇവറ്റകൾ മറ്റുള്ളവരുടെ കാര്യങ്ങളിൽ ആണല്ലോ കൂടുതലും ശ്രദ്ധ പതിപ്പിക്കുന്നെ. മറ്റുള്ളവരെ വാക്കുകളാൽ മനസ്സിൽ മുറിവേൽപ്പിക്കുന്നത് അവർക്കെന്നും ഒരു ലഹരിയാണ് . ഒരുപാട് തവണ അവൾ അത് അനുഭവിച്ചിട്ടുള്ളതുകൊണ്ട് അവൾ അവിടെത്തന്നെ നിന്നു കാഴ്ചകൾ കണ്ടു..
ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞുനോക്കിയത്. നോക്കുമ്പോൾ ഗായത്രിയാണ്. ഇന്ന് രാത്രിലത്തെ ഓണാഘോഷപരിപാടിയിൽ തങ്ങൾ അവതരിപ്പിക്കേണ്ട ഡാൻസിന്റെ അവസാനഘട്ട റിഹേഴ്സലിന് ചെല്ലാൻവിളിച്ചതാണവൾ.