പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ
ഈ ഓണം അവൾക്ക് സമ്മാനിച്ച ദുർവിധിയെക്കുറിച്ച് ഓർത്തപ്പോൾ അവളുടെ കുഞ്ഞു മനസ്സ് തെല്ലൊന്നു തേങ്ങി. പക്ഷെ തന്റെ വിഷമം ഉള്ളിൽ തന്നെ ഒതുക്കിക്കൊണ്ട് അവൾ അവരെ യാത്രയാക്കാൻ പോയി. ഇറങ്ങുമ്പോൾ അമ്മയുടെ വക ഒരു നേർത്ത തലോടൽ.
‘മോളുട്ടി സൂക്ഷിക്കണേ..ഉം.. അമ്മ എത്രയും വേഗം വരാട്ടോ..”
(അങ്ങനെ പറയുമ്പോഴും സുമിത്രയുടെ വാക്കുകൾ ഇടറിയിരുന്നു. പക്ഷെ തനിക്കും രവിയേട്ടനും ഇന്ന് പോയെ മതിയാകു .ഇറങ്ങുമ്പോഴും രവി തന്റെ കഴിവിന്റെ പരമാവധി ഫോണിലുടെ കാര്യങ്ങൾ ഇവിടെ നിന്ന് നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അവർ യാത്രയായി. അവൾ ഡോർ ലോക്ക് ചെയ്തു തന്റെ ബാല്കണിയിലേക്ക് പോയി.
‘നിമ്യ ‘ അതായിരുന്നു അവളുടെ പേര്. നഗരത്തിലെ ഏറ്റവും ഉന്നത നിലവാരമുള്ള ഒരു സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്നു.
വിലകൂടിയ വസ്ത്രങ്ങളും, ആഡംബര കാറും, മറ്റുമൊക്കെയായി സുഖ സൗകര്യങ്ങൾ നിരനിരയായി പോവുന്നെങ്കിലും അവളുടെ ജീവിതം നൂലുപൊട്ടിയ ഒരു പട്ടം പോലെ ഏകാന്തതയിൽ അലഞ്ഞു നടക്കുകയാണ്.
രവിയും, സുമിത്രയും പോയതിനു ശേഷം അവൾ നേരെപോയതു ബാൽക്കണിയിലൂടെയുള്ള ദൂരെക്കാഴ്ചകൾ ആസ്വദിക്കാനാണ്. ദൂരെ നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന നീലാകാശം. പക്ഷിക്കൂട്ടങ്ങൾ ഒരു ദിക്കിൽ നിന്നും മറ്റൊരു ദിശയിലേക്ക് പറന്നു പോകുന്നു.