മാഞ്ഞു പോയ മഴവില്ല്
മൂന്നു മാസങ്ങൾ കടന്നു പോയി. നാട്ടിൽ നിന്നും തിരിച്ചെത്തിയ രാഹുൽ വളരെ സന്തോഷവാനായിരുന്നു. വീണ്ടും പിതാവാകുന്നതിന്റെ സന്തോഷം. അതവൻ അജിത്തുമായി വളരെയധികം ആഘോഷിച്ചു. ഒടുവിൽ ഭാര്യയുടെ പ്രസവമടുത്തപ്പോൾ രാഹുൽ എമർജന്സി ലീവിന് വീണ്ടും നാട്ടിലേക്ക് പോയി. നാട്ടിൽ പോയി കുറച്ചു ദിവസങ്ങൾ മുടങ്ങാതെ അജിത്തിനെ രാഹുൽ വിളിച്ചിരുന്നു. ഒരു ദിവസം വളരെ ആഹ്ലാദത്തോടെ അവൻ വീണ്ടും ഒരാണ്കുട്ടിയുടെ അച്ഛനായത് അജിത്തിനെ അറിയിച്ചു. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം രാഹുലിന്റെ വിളി വരാതെയായി.
അജിത്ത് വളരെയധികം ടെൻഷൻ അനുഭവിച്ചു. അടുത്തില്ലെങ്കിലും രാഹുലിന്റെ ഫോണ് കാളുകളാണ് അജിത്തിന്റെ ആശ്വാസം. എന്നാൽ രാഹുലിന്റെ വിളി പാടെ നിലച്ചു. അറിയാവുന്ന നമ്പർ എല്ലാം ട്രൈ ചെയ്തെങ്കിലും രാഹുലിനെ കിട്ടിയില്ല. ഹൃദയം പൊട്ടുന്ന റ്റെൻഷനുമായി അജിത്ത് ദിവസങ്ങൾ തള്ളി നീക്കി. രാഹുലിന് എന്താണ് പറ്റിയതെന്നു ഒരു വിവരവുമില്ല. പോയി അന്വേഷിക്കാമെന്ന് വച്ചാൽ ശരിക്ക് എവിടാണെന്ന് അറിയില്ല. മധ്യപ്രദേശ് ആണ് നാടെന്നു മാത്രമറിയാം. എന്തായാലും വെയിറ്റ് ചെയ്യുകയല്ലാതെ മറ്റു മാർഗമൊന്നും ഇല്ല.
എന്നും രാഹുലിന്റെ ജോലി സ്ഥലത്തേക്ക് വിളിച്ചു അന്വേഷിക്കും, എന്തെങ്കിലും വിവരം കിട്ടുമോയെന്ന്. നിരാശയാകും ഭലം. ഒടുവിൽ അജിത്തിന് വെകേഷൻ പോകാൻ സമയമായി. മനസ്സില് ഭാരമുള്ള ഒരു ചോദ്യമായി രാഹുൽ അവശേഷിച്ചു. നാട്ടിലെത്തി ഭാര്യയോടും കുട്ടിയോടുമൊത്തുള്ള ജീവിതം അജിത്തിന്റെ മനസ്സിന് ആശ്വാസമേകി. അവധി കഴിഞ്ഞു തിരികെയെത്തിയ ഉടനെ രാഹുലിന്റെ ജോലിസ്ഥലത്ത് പോയി അന്വേഷിച്ചു. പക്ഷെ ഒരു വിവരവും കിട്ടിയില്ല. ദിവസങ്ങൾ കടന്നു പോയി.