എൻ്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ !!
ഓഫിസിൽ നിന്നു വീട്ടിലേക്കു മടങ്ങുമ്പോൾ അപ്പു പുറത്തേക്കു തലയിട്ടു മാനത്തേക്കു നോക്കി.
ദീപാവലി ദിവസം ആകാശത്തു നക്ഷത്രപ്പൂക്കൾ തെളിയുമെന്നാണ് അച്ഛമ്മ പറഞ്ഞിട്ടുള്ളത്.
കുട്ടിക്കാലം മുതൽ ദീപാവലിദിവസം അപ്പു മാനത്തേക്കു നോക്കുമെങ്കിലും ഒരിക്കലും നക്ഷത്രപ്പൂക്കൾ കാണാൻ അവനു സാധിച്ചിട്ടില്ല.
എങ്കിലും എല്ലാദീപാവലിനാളിലും അവനതു നോക്കും.
അപ്പുവിൻ്റെ കാർ ക്ഷേത്രത്തിനു സമീപമുള്ള റോിഡിലൂടെ വീട്ടിലേക്കു നീങ്ങി.
‘ഭൂരിഗോപഗത ഖലധനുജേന്ദ്ര, പാവനചരിതാ ശ്രീരാമചന്ദ്ര’
സ്വാതിതിരുനാളിൻ്റെ കീർത്തനം ക്ഷേത്രത്തിൽനിന്നുയരുന്നുണ്ടായിരുന്നു.
തറവാടിൻ്റെ മതിലുകളിൽ ചെരാതുകൾ കത്തി നിൽക്കുന്നുണ്ടായിരുന്നു .
പടിപ്പുര കടന്ന് അകത്തേക്കു കടന്നപ്പോളും ദീപപ്രഭ, കത്തിച്ചുവച്ച ചെരാതുകൾ എല്ലായിടത്തും ഒളിപരത്തി നിൽക്കുന്നു.
അതിനിടയിൽ ഒരു ദീപത്തിനു തിരികൊളുത്തി അഞ്ജലി നിൽക്കുന്നുണ്ടായിരുന്നു.
ഹൗ, ഒരു ദേവകന്യ ഭൂമിയിലേക്കിറങ്ങി വന്നതു പോലെയുണ്ടായിരുന്നു അഞ്ജലിയെ കാണുവാൻ.
ഒരു വെളുത്ത കസവുസാരിയും ചുവന്ന ബ്ലൗസുമായിരുന്നു വേഷം. കൈയിൽ വളകൾ, കഴുത്തിൽ ആഭരണങ്ങൾ.
അഭൗമമായ ആ സൗന്ദര്യത്തിൽ അപ്പു ഒരു നിമിഷം മതിമറന്നു. കൂട്ടത്തിൽ ഒരു കാര്യം അപ്പു ശ്രദ്ധിച്ചു.
അഞ്ജലിയുടെ കഴുത്തിൽ കിടക്കുന്ന തൻ്റെ താലി. വിവാഹത്തിനു ശേഷം അഞ്ജലി താലിമാല ഊരിവച്ചിരുന്നു. ആദ്യമായാണ് അവൾ അതു ധരി്ച്ചു കാണുന്നത്.