നിന്നെ എനിക്ക് വേണം
എനിക്ക് വേണം – റൂമിനു പുറത്തേക്ക് തല നീട്ടിയ പ്യൂണിന്റെ വിളികേട്ട രമേഷ് അച്ഛനോടൊപ്പം പ്രിൻസിപ്പലിന്റെ റൂമിലേക്ക് ചെന്നു.
ഫയലിൽ കണ്ണും നട്ടിരിക്കുന്ന പ്രിൻസിപ്പൾ മുഖം ഉയർത്താതെ തന്നെ ഇരിക്കാൻ ആംഗ്യം കാട്ടി..
പ്രിൻസിപ്പൾ എന്ന് കേട്ടപ്പോൾ രമേഷിന്റെ മനസ്സിൽ ഒരു സങ്കൽപ്പമുണ്ടായിരുന്നു.. ആ സങ്കൽപ്പത്തെ ആകെ തകർക്കുന്ന ഒരു രൂപമായിരുന്നു ഓഫീസിൽ പ്രിൻസിപ്പാൾ ചെയറിൽ ഇരുന്നിരുന്നത്. ആദ്യകാഴ്ചയിൽ തന്നെ ചിരി വിടരുന്ന ആ രൂപം കണ്ടിട്ട് ചിരിക്കാതെ വിടിച്ചിരുന്നത് അച്ഛനെ ഓർത്തിട്ടായിരുന്നു.
“ രമേഷ്?…. അല്ലെ… ?”
“അതെ സർ…”
മുന്നിലെ നെയിം പ്ലേറ്റിൽ ഡോ. സത്യനാഥൻ എന്ന പേരിനൊപ്പം വാല് പോലെ നീണ്ടു കിടക്കുന്ന ബിരുദങ്ങളുടെയും ബിരുദാനന്തര ബിരുദങ്ങളുടെയും എണ്ണം എടുത്തുകൊണ്ടിരുന്ന ഞാൻ ഞെട്ടലോടെയാണ് ഉത്തരം നൽകിയത്.
“ആൻഡ് യൂ…?”
സത്യനാഥന്റെ കണ്ണടക്കടിയിലെ ബുൾസ്ഐ കണ്ണുകൾ അച്ഛന്റെ നേരെ നീണ്ടു.
“ രാമൻ ..…. രമേഷിന്റെ അച്ഛനാണ്…”
രാമൻ പറഞ്ഞതും,
കണ്ണട ഒന്നിളക്കി നേരെയാക്കി സത്യനാഥന്റെ കണ്ണുകൾ രമേഷിനേയും രാമനേയും മാറി മാറി നോക്കി.
ആ നോട്ടം കണ്ടതും രമേഷിന്റെ തല കുനിഞ്ഞു.
ഓർമ്മ വെച്ച നാൾമുതൽ അവനു നേരിടേണ്ടി വന്നിട്ടുള്ള വേദനകളിൽ ഒന്നാണ് ഇപ്പോൾ വീണ്ടും ഒരിക്കൽക്കൂടി ആവർത്തിച്ചത്.
അവനും അച്ഛൻ രാമനും തമ്മിൽ ഒരു തരത്തിലും സാമ്യമുണ്ടായിരുന്നില്ല.
ബ്രൗൺ നിറത്തിൽ തിളങ്ങുന്ന കൃഷ്ണമണികളും, വെളുത്തു ചുവന്ന നിറവും ഒതുങ്ങി ഒത്ത അത്‌ലറ്റിക് ബോഡിയും, കൂടിച്ചേർന്ന പതിനെട്ടുകാരനായ രമേഷും.
തടിച്ചു കുറുകിയ ദേഹവും വട്ട മുഖവും കറുപ്പ് പടർന്ന നിറവുമായി നില്ക്കുന്ന രാമനും തമ്മിൽ വിദൂരത്തിൽപോലും സാമ്യം ഉണ്ടായിരുന്നില്ല.
രണ്ടുപേരിലേക്കും നീണ്ട, ചുഴിഞ്ഞ നോട്ടം അവസാനിപ്പിച്ച്, പ്രിൻസിപ്പൾ വീണ്ടും കർമ്മനിരതനായി.
ഫയലുകൾ അടുത്തിരുന്ന അഡ്മിഷൻ ഡ്യൂട്ടിയുള്ള അധ്യാപകന് കൈമാറിയ പ്രിൻസിപ്പൾ രമേഷിന് നേരെ തിരിഞ്ഞു.
“കെമിസ്ട്രി.. കുറച്ചു പാടുള്ള സബ്ജെക്റ്റാണ്..ഇവിടന്നിറങ്ങുമ്പോൾ ഡിഗ്രിയുമായി പോവണമെങ്കിൽ നല്ലോണം പഠിക്കണം….”
രമേഷ് വിനീത വിധേയനായി തലയാട്ടി.
“മിസ്റ്റർ രാമൻ, എന്ത് ചെയ്യുന്നു…”
“എസ് ഐ ആയിരുന്നു. ഇപ്പോൾ റിട്ടയേർഡ് ആണ്.”
രാമന്റെ മറുപടി കേട്ടപ്പോൾ പ്രിൻസി ഒന്ന് നേരെ ഇരുന്നു.
അപ്പോഴേക്കും അഡ്മിഷൻ പ്രോസസ്സ് തീർത്ത ടീച്ചർ രമേഷിന്റെ ഫയൽ പ്രിൻസിപ്പാളിനെ ഏൽപ്പിച്ചു.
“ഓക്കേ രമേഷ്, ക്ലാസ് തുടങ്ങുമ്പോൾ അറിയിക്കും… ഓൾ ദി ബെസ്റ്റ്…”
ഓഫീസിൽ ചെന്ന് ഈ സ്ലിപ്പും പേപ്പറും ഏൽപ്പിച്ചു കാഷ് അടച്ചോളൂ…”
രമേഷനോടും തുടർന്ന് രാമനോടും പ്രിൻസി പറഞ്ഞു.
പുറത്തേക്കിറങ്ങിയിട്ടും രമേഷിന്റെ തല താണ് തന്നെ ഇരുന്നു,
എന്നോ തന്റെ പിറകെ കൂടിയ ശാപം ഇനിയൊരിക്കലും തന്നെ വിട്ടുപോവില്ലേ എന്നുള്ള പേടി അവനെ പിന്തുടർന്നു.
ഓഫീസിൽനിന്നും ഇറങ്ങുമ്പോഴും വാകമരങ്ങൾ നിഴൽ പടർത്തി തണുപ്പിറങ്ങിയ ഒറ്റവരി പാതയിലൂടെ കോളേജിന്റെ കവാടത്തിലേക്ക് നടക്കുമ്പോഴും അവന്റെ ഉള്ളിൽ തിരയൊഴിയാത്ത അലകടൽ ആഞ്ഞടിക്കുകയായിരുന്നു.
യാന്ത്രികമായി അച്ഛന്റെ പിറകിൽ നടക്കുമ്പോൾ അവന്റെ മനസ്സ് ഓർമകളെ തേടിഅലഞ്ഞു.
സ്കൂൾ കാലം തൊട്ടു അവന്റെ ഉള്ളിനെ തൊട്ടു നീറ്റിയ കളിയാക്കലുകൾ സ്കൂളിലും നാട്ടിലും ചുഴിഞ്ഞു നോക്കിയിരുന്ന കണ്ണുകൾ പിന്നീട് മറ മാറ്റി ഒളിവില്ലാതെ തെളിച്ചു പറയാൻ തുടങ്ങിയതോടെ പല ദിവസങ്ങളും കട്ടിലിലെ തലോണിയെ നനച്ചാണ് പുലർന്നതും അസ്തമിച്ചതും. പലയിടത് നിന്നും ഉയർന്നു കേട്ട കളിയാക്കലുകൾ കേട്ട് വളർന്ന അവൻ പലപ്പോഴും ആലോചിച്ചിരുന്നു താൻ ദത്തെടുക്കപ്പെട്ടതാണോന്ന്, പക്ഷെ ഒരിക്കലും അമ്മയോ ചേച്ചിയോ അച്ഛനോ തന്നെ ഒന്നിനും മാറ്റി നിർത്തിയിട്ടില്ല, എന്നും ചേർത്ത് പിടിച്ചിട്ടെ ഉള്ളൂ.. എന്ന ചിന്ത ഉള്ളിനെ പുല്കുമ്പോൾ ദത്തെടുത്തെന്ന ചിന്തയ്ക്ക് നിമിഷാദ്രത്തിന്റെ ആയുസ്സ് പോലും ഉണ്ടായിട്ടില്ല…
പക്ഷെ, അപ്പോഴും അച്ഛന്റെയും അമ്മയുടെയും രൂപത്തിൽനിന്നും ഒരു സാമ്യതപോലും തന്നിൽ കണ്ടു പിടിക്കാൻ കഴിയാതെ അവൻ ഉഴറുമായിരുന്നു.
പല രാത്രികളിലും അവൻ അച്ഛന്റെ കറുപ്പ് നിറം അവനു കിട്ടാനായി പ്രാര്ഥിച്ചിരുന്നു. കാറിൽ അച്ഛനോടൊപ്പം പോവുമ്പോൾ തുറന്നിട്ട വിൻഡോയിലൂടെ കാറ്റു വീശിയൊഴുകി നീളൻ മുടികൾ അവന്റെ മുഖത്തെ അനുസരണയില്ലാതെ തഴുകി തലോടികൊണ്ടിരുന്നു.
ചിന്തകൾക്ക് ആണ്ടുകളായി മണ്ണിലുറച്ചു പോയ കരിങ്കല്ലിന്റെ ഭാരം നെഞ്ചിനു മേലെ ആഞ്ഞമർന്നപ്പോൾ ഉള്ളിൽ കെട്ടിയ വിങ്ങൽ ഒരു നിശ്വാസമായി പുറത്തേക്ക് വന്നു.
അച്ഛന് പിറകെ ഗേറ്റ് അടച്ചു അവൻ മുറ്റത്തേക്ക് കയറുമ്പോൾ കോലായിപ്പടിയിൽ കാറിന്റെ ശബ്ദം കേട്ടെന്നോണം അമ്മ എത്തിയിരുന്നു.
അടുക്കളയിൽ പണിയിലായിരുന്നതിനാൽ നനഞ്ഞ കൈകൾ സാരിത്തുമ്പിൽ തുടച്ചുകൊണ്ടാണ് മുന്നിലേക്കെത്തിയത്,
അൻപത് കഴിഞ്ഞ ഐശ്വര്യം നിറഞ്ഞ ആ മുഖത്ത് രാവിലെ തൊട്ട ചന്ദനം, തിരക്ക് പിടിച്ച പണിയിൽ പാതി പൊടിഞ്ഞുവീണിരുന്നു.
അകത്തേക്ക് കയറിയ രാമന്റെ കൈയ്യിൽ നിന്നും ബാഗ് വാങ്ങിയ അമ്മ രേവതി രമേഷിന്റെ കൈയ്യിൽ ചുറ്റിപ്പിടിച്ചു.
“എന്തായി ഏട്ടാ….ചേർത്തോ..”
അമ്മ ചോദിച്ചു.
“ഉവ്വ്…ഓഫീസിൽ ചോദിച്ചപ്പോൾ അടുത്തയാഴ്ച്ച ക്ലാസ് തുടങ്ങാൻ സാധ്യത ഉണ്ടെന്നാ പറഞ്ഞെ…”
“ഹാവൂ…അഡ്മിഷൻ കിട്ടീലോ.. അത് മതി, കോളേജ് ഒക്കെ ഇഷ്ടയോടാ മോനേ..”
രേവതി അവനെ ചുറ്റിപ്പിടിച്ച് ചോദിച്ചപ്പോൾ ഉത്തരം ഒരു ചിരിയിലൊതുക്കി അവൻ നിന്നു.
“കുറച്ചു വെള്ളം കുടിക്കാൻ എടുക്ക് രേവതി…”
രാമൻ കുഷ്യനിട്ട കറുത്ത കസേരയിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞത് കേട്ട് രേവതി ഉടനെ അടുക്കളയിലേക്ക് പോയി.
“ രമേഷേ…”
പതിഞ്ഞ സ്വരത്തിലുള്ള അച്ഛന്റെ വിളിയിൽ അവൻ തിരിഞ്ഞു.
“നീ നല്ലോണം പഠിക്കണം, ഒരു നിലയിൽ എത്തണം….ഇനി എത്രകാലം ഞാനോ അമ്മയോ ഉണ്ടാവും എന്നൊന്നും പറയാനൊക്കില്ല…”
“അച്ഛാ….”
ഇടയ്ക്ക് ഉയർന്ന രമേഷിന്റെ ഒച്ചയെ തടഞ്ഞുകൊണ്ട് രാമന്റെ കൈ പൊങ്ങി.
“കുട്ടിക്കളിയൊക്കെ ഇനി മതിയാക്കണം, നിന്റെ ചേച്ചി…അവളെ നോക്കണം..
കൂടെ ഉണ്ടാവണം…”
പറയുമ്പോൾ രാമന്റെ കൺകോണിലെവിടെയോ ചെറു നനവ് പടർന്നു.
അത് മറയ്ക്കാനെന്നോണം അത്രയും പറഞ്ഞ രാമൻ അരികിൽ കിടന്ന പത്രമെടുത്തു നിവർത്തി അതിലേക്ക് മുഖം പൂഴ്ത്തി.
രാമന്റെ വാക്കുകൾ അവന്റെ ഉള്ളിൽ പതിഞ്ഞിരുന്നു. തലയാട്ടി, മരപ്പടികൊണ്ടുള്ള പടികളിൽ ചവിട്ടി അവൻ തന്റെ മുകളിലെ മുറിയിലേക്ക് നടന്നു. ഇരുനിലകളിലുള്ള ആ വീട്ടിൽ താഴെ മുറിയും അടുക്കളയും ഹാളും ഡൈനിങ്ങ് ഹാളും, മുകളിൽ രമേഷിന്റെയും ചേച്ചി രമയുടെയും മുറികളായിരുന്നു.
മുറിയിലേക്കെത്തിയ രമേഷ് തോൾ ബാഗ് കട്ടിലിലേക്കിട്ടു.
ഷർട്ട് ഊരി ഹാങ്കറിൽ തൂക്കി മുറിയിലെ കണ്ണാടിക്കു മുന്നിലവൻ നിന്നു,
മാംസം ഒട്ടും ചാടാത്ത പേശികൾ തെളിഞ്ഞു കാണുന്ന വെളുത്ത ദേഹവും ഓവൽ ഷേപ്പ്ലുള്ള മുഖവും അവൻ നോക്കി.
അമ്മയുടെയും ഒരു രൂപഭാവവും തനിക്കില്ല എന്ന് വീണ്ടും അവൻ ആ കണ്ണാടിയിൽ നിന്ന് മനസ്സിലാക്കി.
വെളുത്ത നിറം മാത്രം അമ്മയുടെതിൽ നിന്നെന്നു പറയാമെന്നുണ്ടെങ്കിലും അമ്മയിലും വെളുത്തതാണ് താൻ എന്നുള്ള സത്യം അവനെ അസ്വസ്ഥനാക്കി.
“ രമേഷേ….താഴെക്ക് വാ…ഊണെടുത്തു വച്ചിട്ടുണ്ട്…”
താഴെ രേവതിയുടെ നീട്ടിയുള്ള വിളി കേട്ട അവൻ അവന്റെ ഉള്ളുലയ്ക്കുന്ന സന്ദേഹങ്ങളെ അടക്കി,
ഉടുപ്പ് മാറ്റി ഒരു ഷോർട്സും ടി ഷർട്ടും എടുത്തിട്ടു താഴേക്കിറങ്ങി.
ഡൈനിങ്ങ് ടേബിളിൽ ഊണ് കഴിച്ചുകൊണ്ട് അച്ഛൻ ഇരുന്നിരുന്നു,
അച്ഛനടുത്ത് കസേര വലിച്ചിട്ട് രമേഷ് ഇരുന്നതും രേവതി അവനു ചോറ് വിളമ്പി.
“ഏട്ടാ….നാട്ടിൽ നിന്ന് സുകന്യ വിളിച്ചിരുന്നു…ഒന്നത്രടം ചെല്ലാൻ….”
“എന്താ ..അമ്മയ്ക്ക് എന്തേലും വയ്യായിക…?”
“ഏയ്…അങ്ങനെയൊന്നും പറഞ്ഞില്ല…
അമ്മയ്ക്ക് പിള്ളേരെയൊക്കെ ഒന്ന് കാണണമെന്ന് പറഞ്ഞു…
രമേഷിന് കോളേജ് തുറക്കും മുന്നേ നമുക്ക് എല്ലാവർക്കും കൂടെ ഒന്ന് നാട്ടിൽ പോയി വന്നാലോ…”
“ആലോചിക്കാം.. രമക്ക് ലീവ് കിട്ടുമോ എന്ന് കൂടെ നോക്കണ്ടേ…”
അച്ഛൻ പറഞ്ഞത് കേട്ട് രേവതി മൂളി, ഇതിലൊന്നും സംസാരിക്കാതെ രമേഷ് ഭക്ഷണം കഴിച്ചെഴുന്നേറ്റു.
റൂമിലെത്തി ഹെഡ്സെറ്റ് എടുത്തു ഫോണിൽ പാട്ട് വെച്ചു, ജനലിലേക്ക് കാലു നീട്ടി വച്ച് കസേരയിൽ ചാരി മുഖത്തേക്കൊഴുകുന്ന ചെറു കാറ്റേറ്റ് അവനിരുന്നു.
“സായന്തനത്തിന്റെ കണ്ണില്‍ ശ്രുതി സാഗരം തിളങ്ങി
ചാരേ കണ്‍ തുറന്നതോ സുവര്‍ണ്ണ താരകം
സ്വര്‍ഗ്ഗ വാതില്‍ കിളി തേടി തീരാ തേന്‍ മൊഴികള്‍
നാദം – നാദം – മൃദുവായി കൊഴിയും നിനവില്‍ പോലും
മെല്ലേ കേട്ടു കേട്ടാല്‍ മനം അലിയും ഹൃദയ മന്ത്ര ചിന്തു്…..”
ഉച്ച വെയിലിന്റെ ചെറു ചൂടും ചൂരും നിറഞ്ഞ കാറ്റ് അവനെ നിദ്രയിലാഴ്ത്തി.
കരയുന്ന ഗേറ്റിന്റെ തുളയ്ക്കുന്ന സ്വരമാണ് അവനെ ഉറക്കത്തിൽ നിന്ന് വലിച്ചെടുത്തത്. സുഖകരമായ മന്ദതയിൽ നിന്നുണർന്നു തുടങ്ങിയ അവന്റെ ബ്രൗൺ കണ്ണുകൾ മുറ്റത്തെ ജനലിലൂടെ ഗേറ്റിലേക്ക് നീണ്ടു.
ചെവിയിൽ നിന്നെപ്പോഴോ ഹെഡ്സെറ്റ് ഊരിപോയിരുന്നു.
കസേരയിൽ ഒന്ന് നേരെ ഇരുന്നവൻ മുറ്റത്തേക്ക് നോക്കുമ്പോൾ രമ |ഗേറ്റ് അടച്ചു മുറ്റത്തൂടെ നടന്നു വരികയായിരുന്നു.
കറുത്ത സാരി നീറ്റായി ഞൊറിഞ്ഞുടുത്തിട്ടുണ്ട്, അതെ നിറത്തിലുള്ള ബ്ലൗസ്.
സാരിയിൽ അവിടവിടായി കുഞ്ഞു സ്വർണ പൂക്കൾ തുന്നിയിട്ടുണ്ട്, ബ്ലൗസിന്റെ കയ്യിലും സ്വർണ്ണത്തിന്റെ ചുറ്റൽ,
കയ്യിൽ ഒരു ഹാൻഡ്ബാഗ് തൂക്കിയിട്ടിട്ടുണ്ട്,
അമ്മയുടെ നിറവും മുഖവും കിട്ടിയിരിക്കുന്നത് രമക്കാണെന്നവനു തോന്നിയിട്ടുണ്ട്,
ഗോതമ്പിന്റെ നിറവും വട്ട മുഖവും.
അധികം ഒരുങ്ങാറില്ല, അധികം ആരോടും സംസാരിക്കാറുമില്ല,
പണ്ടൊക്കെ ചേച്ചി ഇതുപോലെയൊന്നും ആയിരുന്നില്ലെന്ന് പലരും പറഞ്ഞു താനും കേട്ടിട്ടുണ്ട്,
എപ്പോഴും ചിരിയും കളിയും എല്ലാവരോടും വർത്തമാനവും കുസൃതിയുമെല്ലാം പറഞ്ഞിരുന്ന ഒരാളായിരുന്നു ചേച്ചിയെന്ന് ഒത്തിരിപ്പേർ തന്നോട് പറഞ്ഞിരുന്നതായി അവൻ ഓർത്തു.
പക്ഷെ, താൻ കണ്ട നാൾ മുതൽ തന്റെ ചേച്ചി ഇങ്ങനെയാണെന്ന് അവനറിയാം, ഒട്ടും ഒരുങ്ങാതെ തന്നെ ചേച്ചിയെ കാണാൻ സുന്ദരിയായിരുന്നു…
ചേച്ചിക്ക് ഇപ്പോൾ മുപ്പത്തിരണ്ട് വയസ് കഴിഞ്ഞു, ആലോചനകൾ ഒരുപാട് വന്നിട്ടും അവൾ സമ്മതിക്കാതിരുന്നത് എന്താണെന്ന് അവനിപ്പോഴും കൃത്യമായിട്ട് അറിയില്ല…
അവളുടെ വിസമ്മതം കൊണ്ട് മാത്രമാണ് അതൊന്നും നടക്കാതിരുന്നത് എന്ന് മാത്രം അവനറിയാം, ഒരിക്കൽ അവളോട് അതിനെക്കുറിച്ചു ചോദിച്ചപ്പോൾ, അതൊട്ടും ഇഷ്ടമില്ലാത്തത് പോലെ ആണ് പെരുമാറിയത്…
എങ്കിലും അവളുടെ ഉള്ളിലെന്തിന്റെയോ നീറ്റൽ അവനു മനസ്സിലായിരുന്നു.
അവളുടെ കണ്ണീര് മറ്റെന്തിനേക്കാളും അവനെ നോവിക്കുന്ന ഒന്നായിരുന്നു,
എന്തുകൊണ്ടാണങ്ങനെ എന്ന് നിർവചിക്കാൻ അവനിതുവരെ കഴിഞ്ഞിരുന്നില്ല, [ തുടരും ]